ന്യൂഡൽഹി: രാജ്യത്തു വിലക്കയറ്റം കുതിച്ചുയരുമ്പോൾ ഭരണകക്ഷിയായ ബിജെപി മറ്റു പാർട്ടികളിൽനിന്നുള്ള ജനപ്രതിനിധികളെ പണം കൊടുത്തു വാങ്ങുന്ന തിരക്കിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സാധാരണക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾപ്പോലും താങ്ങാൻ കഴിയുന്നില്ല. മോദിസർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം ജനങ്ങളുടെ സമ്പാദ്യം അതിവേഗം ഇല്ലാതാകുന്നു.
യുവാക്കൾ കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. രാജ്യത്തു സാമ്പത്തിക അരക്ഷിതാവസ്ഥ തുടരുകയും ചെയ്യുന്നു- സമൂഹമാധ്യമമായ എക്സിലൂടെ ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്തു ചില്ലറ വില്പന സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പല നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിനുപുറമെ മെഡിക്കൽ പണപ്പെരുപ്പം 15 ശതമാനത്തിനു മുകളിലാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഉദ്ധവ് താക്കറെയുടെ ശിവസേന, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും കൂട്ടത്തോടെ ഭരണപക്ഷത്തേക്കു കൂറുമാറിയ പശ്ചാത്തലത്തിലാണ് ഖാർഗെയുടെ വിമർശനം.
ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംപിമാരെ എൻഡിഎയുടെ ഭാഗമായ ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറ്റിക്കാൻ ഓരോരുത്തർക്കും 50 കോടി വീതമാണു വാഗ്ദാനമെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു.